Saturday 5 September 2015

പ്രകാശരാമായണം

                                             
                                                                 പ്രകാശരാമായണം

                             ഒരേ സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ച് എനിക്കാകെ മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. പക്ഷെ  എറണാകുളം പോലൊരു നഗരത്തില്‍ വിശ്വസിച്ച് ഫുഡ്‌ കഴിക്കാന്‍ പറ്റിയ മറ്റൊരിടം കണ്ടു കിട്ടുക എന്നത് ഒരു ഹെര്‍കൂലിയന്‍സ് ടാസ്ക് തന്നെയാണ്. വീട്ടില്‍ നിന്നും പോയി വരാനുള്ള ഒരു ചെറിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ഇവിടെ നില്‍ക്കുകയെന്ന സാഹസികത ചെയ്യില്ലായിരുന്നു. സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം കഴിച്ച് കഴിച്ച് വയറും കുടലുമെല്ലാം തിരുവാതിര കളി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം ഏകദേശം തുടര്‍ച്ചയായ രണ്ടാഴ്ചയോളമാണ് തിരുവാതിര കളി വാടക വീടിന്‍റെ കക്കൂസിനും പരിസര പ്രദേശങ്ങളിലുമായി നീണ്ടു നിന്നത്.  കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടയിലൊരിക്കല്‍ പോലും അമ്മ വെച്ചുണ്ടാക്കി തന്നിട്ടുള്ള ഭക്ഷണത്തോട്  മടുപ്പിന്‍റെയൊരു ചെറിയ ലാഞ്ചന പോലും തോന്നിയിട്ടില്ല എന്നോർക്കുമ്പോൾ എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഇതിപ്പോള്‍ വെറുമൊരു വര്‍ഷം  കൊണ്ട് തന്നെ ഹോട്ടല്‍ ഭക്ഷണം എന്‍റെ ക്രമസമാധാനനിലയാകെ താറുമാറാക്കിയിരിക്കുന്നു.  

                          "ഹരിയേട്ടാ നമുക്ക് ഇത്തവണ ഹോട്ടലൊന്ന് മാറ്റിപ്പിടിച്ചാലോ????"
                          പ്രകാശനാണ്.
                      "സ്ഥിരം ഒരേ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ നമുക്ക് മടുപ്പ് തോന്നും അതാ..."
                        പ്രകാശന്‍ പറയുന്നത് പോയിന്‍റ് തന്നെയാണ്.പക്ഷെങ്കില് നമ്മുടെ മൊഞ്ചന്‍ പ്രിത്വിരാജ് പറയുന്നത് പോലെ എറണാകുളം എന്ന ഈ മഹാനഗരത്തില്‍   ഇത്രത്തോളം എങ്കിലും നല്ല ഭക്ഷണം കിട്ടുന്ന മറ്റൊരു കട സ്വപ്നങ്ങളില്‍ മാത്രം ആണെന്ന തിരിച്ചറിവ് എന്നെ ഒന്ന് ഇരുത്തി ചിന്തിച്ചു.

                          ഇതിനു മുന്‍പ് കഴിച്ച് കൊണ്ടിരുന്നത് സൗത്ത് റെയില്‍വേ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന രാജേന്ദ്രന്‍ ചേട്ടന്‍റെ കടയില്‍ നിന്നായിരുന്നു. എറണാകുളം എന്ന പട്ടണത്തിന്‍റെ ധാരാളിത്തത്തിന് പിടി കൊടുക്കാതിരുന്ന ഒരു പാവം കടയായിരുന്നു അത്. എനിക്കവിടെ ചെല്ലുമ്പോള്‍ എന്‍റെ വീടിനടുത്തുള്ള ചായക്കടയാശാന്‍റെ കടപോലെയായിരുന്നു തോന്നിയിരുന്നത്. മറ്റുള്ളവരോട് സ്നേഹവും ദയാവായ്പും ഉള്ള ഒരു സാധു മനുഷ്യന്‍ ആയിരുന്നു രാജേന്ദ്രന്‍ ചേട്ടന്‍. മൂന്നു നേരവും ഹോട്ടല്‍ ഭക്ഷണം കഴിച്ചാല്‍ മാസാവസാനം ഇട്ടിരിക്കുന്ന ജട്ടി നാലായി മടക്കി കീറി അയയില്‍ ഉണക്കാന്‍ ഇടേണ്ടി വരും എന്ന തിരിച്ചറിവ് തോന്നി തുടങ്ങിയ സമയം. രാജേന്ദ്രന്‍ ചേട്ടന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് വൈകുന്നേരം ഭക്ഷണം സ്വന്തമായി പാകം ചെയ്യാന്‍  തീരുമാനിച്ചത്.  സ്വന്തം കടയില്‍ നിന്നും ഫ്രീയായി കറി നല്‍കാന്‍ മഹാമനസ്കത കാട്ടുകയും ചെയ്തു ആ നല്ല മനുഷ്യന്‍. അങ്ങനെ മാസാവസാനം മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയിരുന്ന ഞാന്‍ ക്രമേണെ മറ്റുള്ളവര്‍ക്ക് കടം നല്‍കാന്‍ തുടങ്ങി. എന്നാല്‍ പ്രകാശന്‍റെ വായില്‍ നിന്നും വന്ന ചില ശബ്ദ ശകലങ്ങള്‍ എന്‍റെ അവസ്ഥ പഴയതിലും മോശമാക്കി. ദാനം കിട്ടുന്ന പശുവിന്‍റെ പല്ല് എണ്ണി നോക്കരുതെന്നാണല്ലോ പ്രമാണം. എന്നാല്‍ പ്രകാശന്‍ എണ്ണി. എണ്ണുക മാത്രമല്ല, പല്ല് പിടിച്ചു പറിക്കാനും നോക്കി. ആ ദിവസം എന്തിനാണാവോ ഞാന്‍ ആ ദ്രോഹിയെയും കൊണ്ട് കറി വാങ്ങാനായി പോയത്.ഒരിക്കലും ഞാന്‍ കരുതിയില്ല പ്രകാശന്‍ രാജേന്ദ്രന്‍ ചേട്ടനോട് അത്തരത്തില്‍ പറയുമെന്ന്. ഞങ്ങള്‍ക്ക് വേണ്ടി സാമ്പാറും മറ്റു തൊടുകറികളും പാക്ക് ചെയ്തു കൊണ്ടിരുന്ന രാജേന്ദ്രന്‍ ചേട്ടന്‍റെ മുഖത്തേക്ക് ഞാനൊട്ടും പ്രതീക്ഷിക്കാതെയാണ് അവന്‍ ആ ചോദ്യം എറിഞ്ഞത്.

                          " ഇന്നലെ തന്നുവിട്ടത് ഒരാഴ്ച മുന്‍പത്തെ സാമ്പാര്‍ ആയിരുന്നോ ചേട്ടാ???? ഹോ, എന്തൊരു നാറ്റമായിരുന്നു."

                             അവന്‍റെ പറച്ചില്‍ കേട്ട് ഞാന്‍ ആകെ തരിച്ചിരുന്നുപോയി. എന്നാല്‍ അവിടം കൊണ്ടും അവന്‍ നിര്‍ത്താന്‍ ഒരുക്കമല്ലായിരുന്നു.

                      "ഈയിടെയായി സാമ്പാറിന് അല്പം ഒഴുക്ക് കൂടുതലാണ്. അച്ചാര്‍ ഐറ്റത്തിനൊക്കെ പൂപ്പല്‍ അടിച്ചിട്ടുണ്ടോ എന്നും ലേശം സംശയം...മീഞ്ചാറില്‍ മുങ്ങി തപ്പിയിട്ടാ പേരിനെങ്കിലും ഒരു കഷണം കിട്ടിയത്...."

                   സാമ്പാറിന് ഈയിടെയായി അല്പം വെള്ളം കൂടുതല്‍ ആണെന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം അസത്യമായിരുന്നു. ഫ്രീയായിട്ട് തരുന്നതാണെങ്കിലും സാമാന്യം വലിയ രണ്ടു കഷണം മീന്‍ വെക്കാന്‍ രാജേന്ദ്രന്‍ ചേട്ടന്‍ ഒരിക്കലും മറക്കിലായിരുന്നു. അങ്ങനെയുള്ള ആ മനുഷ്യനോട്  എന്തിനവന്‍ അങ്ങനെ പറഞ്ഞു എന്നോര്‍ത്ത് നിന്ന എന്നെ ഉണര്‍ത്തിയത് നെറ്റി വഴി താഴേക്കു ഒഴുകിയ മീന്‍ ചാറാണ്. ആ സംഭവത്തിനു ശേഷം ഇന്നേവരെ ഞാന്‍ രാജേന്ദ്രന്‍ ചേട്ടന്‍റെ കടയുടെ പരിസരത്ത് പോലും പോയിട്ടില്ല.

                    "ഹരി, കോടനാട് ഷിപ്പിംഗ് ഹില്‍സിലേക്കുള്ള മെയില്‍ അയച്ചോ???"

ജി.എമ്മിന്‍റെ ആ ചോദ്യം എന്നെ വര്‍ത്തമാന കാലത്തിലേക്ക് തിരികെ കൊണ്ടുവന്നു.

                        " നേരത്തെ തന്നെ അയച്ചു."

              മറുപടി നല്‍കിക്കൊണ്ട് ഞാന്‍ ക്ലോക്കിലേക്ക് നോക്കി. സമയം മൂന്നരരയായിരിക്കുന്നു. ചുമ്മാതല്ല വയറിനകത്ത്‌ ഒരു യുദ്ധം നടക്കുന്നത്.ഇനിയിപ്പോള്‍ ഊണ് കിട്ടുന്ന കാര്യം കണക്കാണ്. തല്‍ക്കാലം വല്ല ജ്യൂസും കുടിച്ചു പിടിച്ചു നില്‍ക്കാം എന്ന് കരുതി ഞാന്‍ പുറത്തേക്കിറങ്ങി. ഇറങ്ങുമ്പോള്‍ ഞാന്‍ പ്രകാശനെ നോക്കി. എന്നാല്‍ അവന്‍ നേരത്തെ തന്നെ ഇറങ്ങിയിരുന്നു.

                            ഏകദേശം പതിനഞ്ചു മിനിട്ട് കാത്ത് നിന്നിട്ടാണ്‌ ജ്യൂസ് കിട്ടിയത്.ഒരു കവിള്‍ അകത്താക്കിയപ്പോള്‍ തന്നെ വല്ലാത്ത ഒരു ആശ്വാസം തോന്നി. കഴിഞ്ഞ ഒരാഴ്ചയായി മുടിഞ്ഞ വര്‍ക്ക് ലോഡാണ്. നേരാം വണ്ണം ഉച്ച ഭക്ഷണം കഴിച്ച കാലം മറന്നു. ജ്യൂസും കൂടെ ചെറുകടികളും കൊണ്ട് വിശപ്പിനു ചെറിയ ശാന്തി വരുത്തിപ്പോകുന്നു. രണ്ടാമത്തെ കവിള്‍ ജ്യൂസ് തൊണ്ടയിലൂടെചെറുകുടല്‍ ലക്ഷ്യമാക്കി പായുന്നതിനിടയില്‍ ആണ് പ്രകാശന്‍റെ ഫോണ്‍ വന്നത്.

                          " ഹരിയേട്ടാ, നമ്മുടെ രാജേന്ദ്രന്‍ ചേട്ടന്‍റെ കടയില്‍ തീ പിടിച്ചെന്നാണ് തോന്നുന്നത്. അവിടമാകെ ആള് കൂടി നില്‍ക്കുന്നുണ്ട്. തന്നെയുമല്ല കടയിലെ അലമാരയും മറ്റു സാധനങ്ങളുമെല്ലാം ഒരു വണ്ടിയില്‍ കയറ്റി മാറ്റുന്നുമുണ്ട്."

                              ഈശ്വരാ...." എന്നിട്ട് ചേട്ടന് വല്ല അപകടവും പറ്റിയോ???"

                              "അറിയില്ല"

                      ജ്യൂസിന്‍റെയും മറ്റും പൈസ കൊടുത്തിട്ടു ഞാന്‍ അക്ഷരാര്‍ഥത്തില്‍ ബൈക്കില്‍ പായുക തന്നെയായിരുന്നു. ഇതിനിടയില്‍ ഒന്ന് രണ്ടു തവണ ചേട്ടനെ വിളിച്ചു നോക്കിയെങ്കിലും ബിസി ടോണാണ് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. അതെന്‍റെ നെഞ്ചിടിപ്പ് ഒന്നുകൂടി വര്‍ധിപ്പിച്ചു. വിളിച്ചു കിട്ടാഞ്ഞതിനാല്‍ ആദ്യം കടവരെ ഒന്ന് അന്വേഷിച്ചു ചെല്ലാന്‍ ഞാന്‍ തീരുമാനിച്ചു.

                          ഞാന്‍ കടയുടെ സമീപം എത്തിയപ്പോള്‍ അവിടെ ധാരാളം ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവരെ വകഞ്ഞു മാറ്റി ഞാന്‍ കട ലക്ഷ്യമാക്കി നടന്നു. കടയുടെ അകത്ത് ചെന്നപ്പോള്‍ അവിടെ ഒരു കസേരയില്‍ ഇരിക്കുന്ന രാജേന്ദ്രന്‍ ചേട്ടനെ എനിക്ക് കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ദേഹമാസകലംകരി പുരണ്ടിരുന്നു. കടയിലെ സഹായിയായ ബംഗാളി വിശറി കൊണ്ട് വീശിക്കൊണ്ട് തൊട്ടടുത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍റെയും ദേഹമാസകലം കരി പുരണ്ടിരുന്നു. എന്നെ കണ്ട രാജേന്ദ്രന്‍ ചേട്ടന്‍ ഒരു വിളറിയ ചിരി എനിക്ക് സമ്മാനിച്ചു. എന്ത് പറഞ്ഞു ആ പാവംമനുഷ്യനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ സമീപം കിടന്നിരുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ച ഞാന്‍ മനസ്സില്‍ പാകപ്പെടുത്തി എടുത്ത ആശ്വാസ വാക്കുകള്‍ ശര്‍ദ്ദിക്കാന്‍ തയ്യാറെടുക്കുക്കുന്നതിനിടയില്‍ ചേട്ടന്‍ സംസാരിച്ചു തുടങ്ങി.

                        " എന്‍റെ പൊന്നു ഹരി...കഴിഞ്ഞ ആറു മാസത്തോളമായി കടയൊന്നു പെയിന്‍റ് അടിച്ചിട്ട്. കണ്ടില്ലേ ചുവരാകെ കരി പിടിച്ചു നശിച്ചു തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഇന്ന് രാവിലെ ഞാനും ദേ ഇവനും കൂടി ഇവിടെക്കിടന്ന മേശയും മറ്റു സാധനങ്ങളുമെല്ലാം കൂടി അടുത്ത മുറിയിലേക്ക് മാറ്റി മുറിയാകെ ഒന്ന് വൃത്തിയാക്കുന്നതിനിടയില്‍ ആണ് എന്‍റെ കഷ്ടകാലത്തിന് കൈ ഒന്ന് മുറിഞ്ഞത്. സെപ്ടിക് ആകേണ്ട എന്ന് കരുതി ഇവനുമായി ആശുപത്രിയില്‍ പോയത് ഏതോ സാമദ്രോഹി കണ്ടു.  ആ കാലമാടന്‍, അവന്‍റെ തലയില്‍ ഇടുത്തി വീഴും, കടക്ക് തീ പിടിച്ചെന്നും മറ്റും പടച്ചു വിട്ടു. കഴിഞ്ഞ ഒന്ന് ഒന്നര മണിക്കൂറായി ഞാനും  അറിയാവുന്ന മലയാളത്തില്‍ ദേ ഇവനും കൂടി പറഞ്ഞു കൊണ്ടിരിക്കുവാ സത്യം എന്തെന്ന്. പറഞ്ഞു പറഞ്ഞു കുഴഞ്ഞു വന്ന് ഒന്ന് വിശ്രമിക്കുമ്പോഴാ നീ വന്നത്. എന്‍റെ കടക്ക് തീ പിടിച്ചിട്ടില്ല..."


                              ആ കാലമാടന്‍ പ്രകാശനാണെന്ന്‍ പറയാന്‍ ഞാന്‍ നിന്നില്ല. ഒന്നുകില്‍ ഇവിടെ സാധനങ്ങള്‍ മാറ്റുന്നതും ചുവരിലെ  കരിയും രാജേന്ദ്രന്‍ ചേട്ടന്‍റെ ഹോസ്പിറ്റല്‍ പോക്കും കണ്ടു അവന് മണ്ടത്തരം പറ്റിയതാവാം അല്ല എങ്കില്‍ പഴയ പക വീട്ടിയതും ആവാം. എന്തായാലും ഞാന്‍ അവിടെ നിന്നും തിരിക്കുമ്പോള്‍ കൂടി നില്‍ക്കുന്നവരെ സത്യം പറഞ്ഞു പിരിച്ചു വിടുക എന്ന ശ്രമകരമായ സീസണ്‍ റ്റു ദൗത്യം രാജേന്ദ്രന്‍ ചേട്ടനും സഹായിയും പുനരാരംഭിച്ചിരുന്നു.