Friday 22 August 2014

കള്ളനും വൃദ്ധയും.....

                                               

                                              അന്നത്തെ പരാതികളും പരിഭവങ്ങളും രാത്രിയുടെ മടിത്തട്ടിലേക്ക് ഇറക്കി വെച്ച് ഭൂമീദേവി നിദ്രയുടെ കാണാക്കയത്തിലേക്ക് വീണു.ആകാശ ഗംഗയിലെ ബീറ്റ് പോലീസുകാരന്‍ ടോര്‍ച്ചും തെളിച്ച് പതിവ് ഡ്യൂട്ടിക്കിറങ്ങിയിട്ട് നേരമേറെ കഴിഞ്ഞിരുന്നു.അവന്‍റെ വെള്ളിവെളിച്ചം സ്കറിയയുടെ ബംഗ്ലാവിനു മുന്‍പെങ്ങുമില്ലാത്ത തരം സൗന്ദര്യം നല്‍കി.ആ ബംഗ്ലാവിനു മുന്നിലൂടെ ഒരു യുവതിയുടെ അഴിച്ചിട്ട കാര്‍ക്കൂന്തല്‍ പോലെ പഞ്ചായത്ത് റോഡ്‌ പരന്നു കിടന്നു.


                                      ബംഗ്ലാവിന്‍റെ പടിഞ്ഞാറേ മൂലയില്‍ അതിനോട് ചേര്‍ന്ന് നിന്നിരുന്ന പറങ്കിമാവ് വഴി ആ കള്ളന്‍ രണ്ടാം നിലയിലേക്ക് ഊര്‍ന്നിറങ്ങി.കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചകളായി സ്കറിയയുടെ ബംഗ്ലാവ് അവന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു.മൂന്ന് നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് അവിടുത്തെ വൃദ്ധയുടെ മകള്‍ വന്നിട്ട് പോയത്. കൂടെ അവരും പോയിക്കാണണം. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ ആളനക്കം ഒന്നും തന്നെ കണ്ടില്ല. അതെന്തായാലും നന്നായി,ഭയംവിന തനിക്കാവശ്യമുള്ളതെല്ലാം എടുക്കാമല്ലോ.അവന്‍റെ ഹൃദയം അവനോട് മന്ത്രിച്ചു.അവന്‍ തന്‍റെ മുന്നിലുള്ള വാതിലിന്‍റെ യോനിയിലേക്ക് പോക്കറ്റില്‍ കരുതിയിരുന്ന തിറവുകോല്‍ കയറ്റി മൃദുവായി തിരിച്ചു. ഒരു സില്‍ക്കാര ശബ്ദത്തോടെ കോട്ടവാതില്‍ അവനെ ബംഗ്ലാവിന്‍റെ ഉള്ളറകളിലേക്ക് ആനയിച്ചു.
                                                  
                                നാഴികകളും വിനാഴികകളും ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ യാത്ര തുടര്‍ന്ന് കൊണ്ടിരുന്നു.പതിവ് പോസ്റ്റിങ്ങിനും ചാറ്റിങ്ങിനും ഷയറിങ്ങിനുമായി സൂര്യ ഭഗവാന്‍ കിഴക്കേപ്പാടത്ത് നിന്നും തന്‍റെ എഫ് ബി അക്കൌണ്ടിലേക്ക് മെല്ലെ ലോഗിന്‍ ചെയ്തു കയറി.
                                                
                                ശരീരത്തില്‍ അനാവശ്യമായി കടന്നു കൂടിയ ടെമ്പ് ഫയല്‍സ് നീക്കം ചെയ്യാനായി നാരായണന്‍ താടിക്കാരന്‍ ന്യൂ ജെനറേഷന്‍ കോസ്റ്റ്യൂംസുംധരിച്ചു തന്‍റെ പതിവ് പ്രഭാത സവാരിക്കിറങ്ങി.ഈയടുത്ത കാലത്തായി രൂപം കൊണ്ട ട്രാവന്‍കൂര്‍ ഹൗസിംഗ് അസോസിയേഷന്‍റെ സെക്രട്ടറി കം ട്രെഷറര്‍ ആണ് ടിയാന്‍. അന്‍പത്തിയഞ്ചിനോടടുക്കുന്ന പ്രായം,വട്ട മുഖം,ന്യൂ ജെനറേഷന്‍ യുവാകളെപ്പോലും കൊതിപ്പിക്കുന്ന ഒട്ടും നര കയറിയിട്ടില്ലാത്ത, എണ്ണ തേച്ച് മിനുക്കിയ സമൃദ്ധമായ മുടി,രോമസമൃധമായ ശരീരം,അറുപത് സെ.മീറ്റര്‍ വ്യാസാര്‍ധത്തില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയര്‍. ബ്രസൂക്ക പോലെ വീര്‍ത്തു നില്‍ക്കുന്ന തന്‍റെ വയറിന്‍റെ ആരമൊന്നു കുറച്ചു എല്‍.ഇ.ഡി ടി.വി പോലെയാക്കുക എന്നത് താടിക്കാരന്‍റെ സ്വപ്നമാണ്.

                               അനാവശ്യമായി കടന്നു കയറിയ ദുര്‍മേദസ്സ് വിയര്‍പ്പിന്‍റെ രൂപത്തില്‍ പുറത്തേക്ക് തള്ളിക്കൊണ്ടിരുന്ന ആ മാംസ സംഭരണ ശാല സ്കറിയയുടെ ബംഗ്ലാവിനു മുന്നില്‍ നിശ്ചലമായി.സ്കറിയയുടെ ബംഗ്ലാവിന്‍റെ തെക്ക് കിഴക്കേ മൂലയില്‍ കത്തിക്കൊണ്ടിരുന്ന ചിതയില്‍ നിന്നും ലക്ഷ്യമേതെന്നറിയാതെ മുകളിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന ധൂമപടലമാണ് താടിക്കാരന്‍റെ ഇരുകാലുകളെയും ബന്ധനത്തിലാക്കിയത്. വളരെ വേഗത്തില്‍ തന്നെ ആ കൊലപാതക കഥ നാട് മുഴുവന്‍ പരന്നു.


                              "മിസ്സിസ് മേഴ്സി ഡേവിഡ്, ഈഅവസരത്തില്‍ ഇങ്ങനെയൊരു ഇന്‍റെറോഗേഷന്‍.....ബട്ട്,വീ ആര്‍ ഹെല്‍പ് ലെസ്സ്.എന്തെങ്കിലും തുമ്പ് കിട്ടണമെങ്കില്‍ നിങ്ങളുടെ സഹകരണം കൂടിയേ തീരൂ"

                               സി.ഐ. വടക്കന് അഭിമുഖമായി ചിതയില്‍ നിന്നും അധികം ദൂരത്തല്ലാതെ സ്കറിയയുടെ സഹോദരി മേഴ്സിയും ഭര്‍ത്താവ് ഡേവിഡും ഇരുന്നു.ചിതയില്‍ നിന്നും അസ്ഥികള്‍ പൊട്ടുന്ന ശബ്ദം അവരുടെ കാതുകളെ ചുട്ടുപഴുപ്പിച്ച് കൊണ്ട് തള്ളിക്കയറിക്കൊണ്ടിരുന്നു. ഡേവിഡ് നീട്ടിയ തൂവാല ഉപയോഗിച്ച് മൂക്ക് ചീറ്റി മേഴ്സി സി.ഐ.യെ നോക്കി.സി.ഐ.തുടര്‍ന്നു.

                                 "ജനനത്തിനു മുന്‍പ് വളരെ സുരക്ഷിതമായ ഒരു ഇടത്താവളം നല്‍കുന്നത് കൊണ്ടുള്ള കടപ്പാട് കൊണ്ടാകാം,പലരും കല്ലും മണ്ണും കൊണ്ട് വാര്‍ത്തെടുക്കുന്ന പടുകൂറ്റന്‍ കൃത്രിമ ഗര്‍ഭ പാത്രങ്ങളിലേക്ക് തങ്ങളുടെ മാതാപിതാക്കളെ സുരക്ഷിതരായി നിക്ഷേപിച്ചു എന്ന് വരുത്തി തീര്‍ത്ത് പുറത്തേക്ക് പോകുന്നത്. പക്ഷെ ആ പാവങ്ങള്‍ക്ക് സുരക്ഷിതത്ത്വത്തെക്കാലുപരിഅരക്ഷിതാവസ്ഥയും മാധ്യമങ്ങള്‍ക്ക് ഒരു നേരത്തേക്കുള്ള വാര്‍ത്തയും മാത്രമാണ് ഇത്തരത്തിലുള്ള മണിമാളികകള്‍ നല്‍കുന്നത്."

                                     മേഴ്സിയുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അവളെ വകവെക്കാതെ താഴേക്ക് കുതിച്ചു. ചിതയില്‍ നിന്നും മുകളിലേക്കുയര്‍ന്നു കൊണ്ടിരുന്ന പുക അതില്‍ പ്രതിഫലിച്ചു.

                                      "എല്ലാം ഞങ്ങളുടെ തെറ്റാണ് സര്‍." ഡേവിഡാണ് മറുപടി പറഞ്ഞു തുടങ്ങിയത്." പക്ഷെ അമ്മച്ചി ഒരു വാശിക്കാരിയായിരുന്നു. പ്രായം കൂടും തോറുംനമ്മളെല്ലാം ശൈശവാവസ്തയിലേക്ക് പോകും എന്ന് കേട്ടിട്ടില്ലേ. അപ്പച്ചന്‍റെ ആദ്യസമ്പ്യാദ്യമാണി വീടും സ്ഥലവും എന്ന ചീപ് സെന്റിമെന്റ്സും കെട്ടിപ്പിടിച്ച്തന്‍റെഅവസാനം ഈ മണ്ണിലാകണമെന്ന......"

                                ഡേവിഡിനെ തന്‍റെ വാക്കുകളെ പൂര്‍ത്തിയാകുവാന്‍ മേഴ്സി അനുവദിച്ചില്ല.അവളുടെ കണ്ണുകള്‍ ഡേവിഡ് നല്‍കിയ തൂവാലയുടെ ഓരോ ഞരമ്പുകളിലും രക്തം നിറച്ചു. 

                                  " മേഴ്സി, കൂള്‍ ഡൌന്‍." അവളുടെ വീര്‍ത്തു കെട്ടിയ നയനങ്ങള്‍ താന്‍ പത്ത് മാസം കഴിച്ചു കൂട്ടിയ ഗര്‍ഭപാത്രത്തെ തിരയുകയായിരുന്നു ആ സമയം.

                                      വടക്കന്‍ തന്‍റെ ഇരിപ്പിടത്തില്‍ നിന്നും പതിയെ എഴുന്നേറ്റു. " മിസ്റ്റര്‍. ഡേവിഡ്, ഒന്നുകില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഉണ്ടായ കൊലപാതകം മറക്കാനാകാം കള്ളന്‍ ശവം കത്തിച്ചത്. പക്ഷെ ആ ഒരു സാധ്യതയ്ക്കു നികത്താനാവാത്ത ഒരുപാട് വിടവുകള്‍ ഉണ്ട്. ഒന്നാമതായി ഒരു ആക്രമണം നടന്നതിന്‍റെ യാതൊരു ലക്ഷണവും നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,രണ്ട്, നിങ്ങള്‍ പറയുന്നു യാതൊന്നും തന്നെ ഇവിടുന്ന് മോഷണം പോയിട്ടില്ലെന്ന്. മൂന്നാമതായി മൃതദേഹം കത്തിച്ച രീതി. ഒരിക്കലും ഒരു കൊലയാളി ഇത്തരത്തില്‍ ചെയ്യില്ല. സത്യത്തില്‍ മൃതദേഹം കത്തിക്കുകയല്ല അവന്‍ ചെയ്തത് സകലവിധ മര്യാദകളോടും കൂടി ഹൈന്ദവാചാര പ്രകാരം ദഹിപ്പിക്കുകയാണവന്‍ ചെയ്തിട്ടുള്ളത്." സി.ഐ. തന്‍റെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വെച്ചു.

                                      " മറ്റൊരു സാധ്യതയുള്ളത്............."

                                         ****************************

                                       ഉറുമ്പരിച്ചു തുടങ്ങിയ മൃതദേഹത്തിനു മുന്‍പില്‍ ആ ചോരന്‍ ഇതികര്‍ത്തവ്യതാ മൂഢനായി ഇരുന്നു. അവന്‍റെ കണ്ണുകളില്‍ നിന്നും യാത്ര തുടങ്ങിയ ഉപ്പുനീര്‍ അവന്‍റെ ചുണ്ടുകളുടെ വിടവിലേക്കിറങ്ങി. താന്‍ എന്തിനു വേണ്ടിയാണോ ആ ബംഗ്ലാവില്‍ കയറിയതെന്ന സത്യം അവനില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ആ ബംഗ്ലാവിലെ വിലമതിക്കാനാകാത്ത സ്വര്‍ണപ്പണ്ടങ്ങളായിരുന്നില്ല അവന്‍റെ കണ്ണുകളില്‍ ഉടക്കി നിന്നത്, മോചനം കാത്ത് ദിവസങ്ങളായി കിടന്നിരുന്ന  ഒരു ആത്മാവായിരുന്നു.

                                             ****************************

                                          സി.ഐ. തന്‍റെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വെച്ചു.

                                      " മറ്റൊരു സാധ്യതയുള്ളത്..... അവനൊരുപക്ഷേ മോഷ്ടിച്ചത് നിങ്ങളുടെ അമ്മയുടെ യാതനകളായിരിക്കാം." ഒരു അലര്‍ച്ചയോടെ മേഴ്സിയുടെ ചുണ്ടുകള്‍ മണ്ണിലേക്ക് പുതഞ്ഞു.